പള്ളിശ്ശേരിയുടെ വിശേഷങ്ങളിലേക്ക് ........

ഇപ്പു മുസ്ലിയാര്‍

മത ഭൌതിക വിദ്യാഭ്യാസത്തെ വളരെയധികം പ്രോത്സാഹിപ്പിച്ച പള്ളിശ്ശേരിയുടെ നവോത്ഥാന നായകനായി ഇപ്പു മുസ്ലിയാര്‍ അറിയപ്പെടുന്നു. വണ്ടൂരിലെ മദാരി കുഞ്ഞിമോയിന്‍ ഹാജിയുടെയും കയ്യുട്ടിയുടെയും ഏക മകനായാണ്‌ മദാരി കുഞ്ഞഹമ്മദ്എന്ന ഇപ്പു മുസ്ലിയാരുടെ ജനനം. മത വിദ്യാഭ്യാസം സ്വന്തമാക്കിയ ഇപ്പു മുസ്ലിയാര്‍ മഞ്ചേരി മേലാക്കം, പൂക്കോട്ടുംപ്പാടം, മാളിയേക്കല്‍, പള്ളിശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലെ ജുമാമസ്ജിദുകളില്‍ ഇമാമായി ജോലി ചെയ്തിട്ടുണ്ട്. മത വിദ്യഭ്യാസത്തിനപ്പുറം ഭൌതിക വിദ്യാഭ്യാസം നേടേണ്ടതുണ്ട് വാദങ്ങള്‍ക്കെതിരെ വിദ്യാഭ്യാസം നാടിന്‍റെ വളര്‍ച്ചക്ക് അത്യാവശ്യമാണെന്ന് അദ്ദേഹം വാദിച്ചു. അതിനായി ഒരു സ്കൂള്‍ വേണമെന്നുമുള്ള ആശയം ആദ്യമായി ഉയര്‍ത്തിയത് ഇപ്പു മുസ്ലിയാരായിരുന്നു. കരിപ്പായി ഹസ്സന്‍ കുട്ടി മുസ്ലിയാര്‍ മാനേജരായി കൊണ്ട് പ്രവര്‍ത്തിച്ചിരുന്ന 'ഓത്തുപള്ളി സ്കൂള്‍ ' പ്രവര്‍ത്തനം ഇല്ലാതായതോടെ സര്‍ക്കാര്‍ സ്കൂളിനായി വിശ്രമമില്ലാത്ത പോരാട്ടം തന്നെ അദേഹം നടത്തി. 1955 ല്‍ അന്നത്തെ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡന്റ് പി ടി ഭാസ്കരപ്പണിക്കര്‍ കാളികാവില്‍ വന്നപ്പോള്‍ അദ്ദേഹത്തെ കണ്ട് നിവേദനം സമര്‍പ്പിച്ചു. സ്കൂള്‍ അനുവദിച്ചപ്പോള്‍ അതിന് വേണ്ട അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കതും ഇപ്പു മുസ്ലിയാരായിരുന്നു.

ഒരു ഭൌതിക വിദ്യാഭ്യാസ സ്ഥാപനത്തിനായി പ്രവര്‍ത്തിച്ച ഇപ്പുമുസ്ലിയാരുടെ നിലപാടിനെ അക്കാലത്തെ ചില സമുദായ സ്നേഹികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. പള്ളിശ്ശേരി പള്ളിയിലെ ഖാസിയായിരുന്നു അന്ന് ഇപ്പുമുസ്ലിയാര്‍. എന്നാല്‍ ഇപ്പുമുസ്ലിയാരുമായി ഇക്കാര്യം നേരിട്ട് പറയാന്‍ ഈ വിഭാഗം തയാറായിരുന്നില്ല. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് നേതൃത്വം നല്‍കാന്‍ എത്തിയ ഇപ്പുമുസ്ലിയാരുടെ 'ഖിത്താബ് ' ഇക്കൂട്ടര്‍ ഒളിപ്പിച്ചുവെച്ചു. എന്നാല്‍ ഖിത്താബ് മനപാഠമക്കിയിരുന്ന ഇപ്പുമുസ്ലിയാര്‍ കുതുബ നടത്തി . ഈ സംഭവത്തോടെ പള്ളിശ്ശേരി പള്ളിയിലെ നീണ്ട ഇരുപത്തിരണ്ടു് വര്‍ഷത്തെ സേവനം അവസാനിപ്പിച്ച മുസ്ലിയാര്‍ നമസ്കാരത്തിന് നേതൃത്വം നല്‍കാന്‍ ശിഷ്യനായ മോയിന്‍ മുസ്ലിയാരെ ചുമതലപ്പെടുത്തുകയും ചെയ്തു. 1952ല്‍ പള്ളിശ്ശേരി മദ്രസ്സ നിര്‍മ്മിക്കുന്ന കാര്യത്തിലും സജീവമായ ഇടപെടല്‍ നടത്തിയിരുന്നു ഇപ്പുമുസ്ലിയാര്‍. കുന്നത്ത് വലിയ ചേക്കു കാക്ക, കുയ്യംപൊയിലന്‍ അഹമ്മദ് കുട്ടി മുസ്ലിയാര്‍ തുടങ്ങിയവരായിരുന്നു മദ്രസ നിര്‍മാണത്തില്‍ ഇപ്പുമുസ്ലിയാരുടെ സഹപ്രവര്‍ത്തകര്. 1959 ല്‍ റമദാന്‍ മാസം മൂന്നിനായിരുന്നു ഇപ്പുമുസ്ലിയാരുടെ വിയോഗം. വണ്ടൂര്‍ സ്വദേശിനി പാലക്കപള്ളി കദിയമ്മ കുട്ടിയായിരുന്നു ആദ്യ ഭാര്യ. പൂക്കോട്ടൂര്‍ സ്വദേശിനിയാണ് രണ്ടാം ഭാര്യ. ഏറനാടിലെ പ്രഥമ പ്രവാസിയായിരുന്ന അബ്ദുല്‍ കരീം ഹാജി, മുഹമ്മദ്‌ ഫസല്‍ എന്ന ചെറു നാണി കാക്ക, അബ്ദുല്‍ അസീസ്‌, നഫീസ കുട്ടി, മുഹമ്മദാലി, പാത്തുമ്മ, ആമിന കുട്ടി തുടങ്ങിയവര്‍ മക്കളാണ്.